Sunday, October 14, 2012

നോവിക്കാതിരിക്കുക, നോവിക്കപ്പെട്ടാലും

ഇന്ന് അവരെ വീണ്ടും കണ്ടു... അവരുടെ സ്ഥാപനത്തിന്റെ ഗെയ്റ്റില്‍ എത്തിയപ്പോള്‍ സെക്യൂരിറ്റി വന്നു..എന്റെ തിരിച്ചറിയല്‍ കാര്ഡ് കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു..നിങ്ങളെ കാത്തു മാഡം അവിടെ നില്പുണ്ട്. നിങ്ങള്‍ വരും എന്ന് ഞങ്ങളോട് വിളിച്ചു പറഞ്ഞിരുന്നു. റിസപ്ഷനില്‍ നിറപുഞ്ചിരിയോടെ കാത്തു നില്പുണ്ടായിരുന്നു അവര്‍.,..

കുശലാന്യോഷണങ്ങള്ക്ക് ശേഷം ഞാന്‍ ചോദിച്ചു.. നമ്മള്‍ തമ്മില്‍ അവസാനം കണ്ടപ്പോള്‍ നിങ്ങള്‍ പറഞ്ഞു തന്ന കഥയുടെ 
(ഒരു കൂടിക്കാഴ്ച)ആധികാരികത..?? അവര്‍ പറഞ്ഞു എന്റെ ചെറുപ്പത്തില്‍ എന്റെ ഉമ്മ ഞങ്ങളുടെ വീട്ടിലെ ആണ്കുട്ടികളോട് പറയാറുണ്ടായിരുന്ന ഒരു കഥ എന്നതിലപ്പുറം അതിന്റെ ആധികാരികത എനിക്കുമറിയില്ല.. തലമുറകളായി കാതുകളിലൂടെ കയറിയിറങ്ങിയ ഒരു കഥ എന്നതിലപ്പുറം അതിന്റെ ആധികാരികത എന്നൊന്ന് ഉണ്ടാവാന്‍ സാധ്യത ഇല്ലാ എന്നും അവര്‍ പറഞ്ഞു..

ഞാന്‍ ചോദിച്ചു  "പുതിയ വല്ല കഥയും ??"

ആ മുഖത്ത് ഒരു വല്ലാത്ത വിഷാദം കണ്ടപ്പോള്‍ അതിന്റെ കാരണം  ചോദിച്ചു..

ജീവിക്കുന്ന ചുറ്റുപാടിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വലിയ സ്ത്രീ..

ദിവസങ്ങള്ക്കു  മുമ്പേ പാകിസ്ഥാനില്‍ വെടിയേറ്റ്‌ വീണ പതിനാലുകാരിയുടെ പഠനതിനോടും ജീവിതത്തോടുമുള്ള വീക്ഷണത്തെ കുറിച്ച് അവര്‍ വാചാലയായി..ഇസ്ലാമാണ് പോലും, മുസ്ലിമാണ് പോലും... ഈ പെണ്കുട്ടികള്‍ എഴുത്തും വായനയും പഠിച്ചാല്‍ അവരുടെ മക്കളും സംസ്കാരമുള്ളവരാകും എന്നല്ലാതെ!!! ഹാഫിള് ഇബ്രാഹീം ന്റെതെന്നു പറഞ്ഞു ഒരു കവിതയുടെ മൊഴിമാറ്റം അവര്‍ പറഞ്ഞു.. "ജീവിതത്തിലെ ഏറ്റവും വലിയതും ആദ്യതെതുമായ ഗുരു എല്ലാവരുടെയും ഉമ്മമാര്‍ തന്നെയാണെന്ന്". പെണ്കുട്ടികള്‍ പഠിക്കട്ടെ!! ആ പെണ്‍കുട്ടികള്‍ അവരുടെ വീടുകളിലെ വിളക്കുമാടങ്ങളാവട്ടെ!! ഇസ്ലാമിന്റെ പേരില്‍ താടിയും വേഷവും കെട്ടിയാടുന്ന മനുഷ്യ രൂപത്തിലുള്ള കുറെയാളുകള്ക്ക്  വിദ്യാഭ്യാസം കിട്ടാതെ പോയതാണ് പതിനാലു വയസ്സ് പ്രായമുള്ള ഒരു കുരുന്നിന്റെ നേര്‍ക്ക്‌ നിറയൊഴിക്കപ്പെട്ടതിന്റെ കാരണങ്ങളിലൊന്ന്‍ എന്നവര്‍ പറഞ്ഞു..

അവരെ ഈ വേഷങ്ങള്‍ കെട്ടിക്കുന്ന അറിവുള്ളവരും ആ കൂട്ടത്തിലുണ്ടാവില്ലേ എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു.. വിശുദ്ധ ഖുര്‍ ആനിലെ സൂറത്ത് ഇബ്രാഹീമിന്റെ അവസാനം ചില വാചകങ്ങള്‍ ഉണ്ട്... അതൊന്നു വായിക്കണം..കയ്യിലുണ്ടായിരുന്ന ലാപ്‌ടോപ്‌ തുറന്നു ഞാന്‍ ആയതുകള്ക്ക് വേണ്ടി പരതി.

ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുകയും ഏകനും സര്വ്വാധികാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെല്ലാം പുറപ്പെട്ട് വരുകയും ചെയ്യുന്ന ദിവസം.

ആ ദിവസം കുറ്റവാളികളെ ചങ്ങലകളില്‍ അന്യോന്യം ചേര്ത്ത്ു ബന്ധിക്കപ്പെട്ടതായിട്ട് നിനക്ക് കാണാം.

അവരുടെ കുപ്പായങ്ങള്‍ കറുത്ത കീല് (ടാര്‍) കൊണ്ടുള്ളതായിരിക്കും. അവരുടെ മുഖങ്ങളെ തീ പൊതിയുന്നതുമാണ്‌.

ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുണ്ടാക്കിയതിനുള്ള പ്രതിഫലം അല്ലാഹു നല്കുരവാന്‍ വേണ്ടിയത്രെ അത്‌. തീര്ച്ചചയായും അല്ലാഹു അതിവേഗത്തില്‍ കണക്ക് നോക്കുന്നവനത്രെ.

ഇത് മനുഷ്യര്ക്ക്  വേണ്ടി വ്യക്തമായ ഒരു ഉല്ബോംധനമാകുന്നു. ഇതു മുഖേന അവര്ക്കു  മുന്നറിയിപ്പ് നല്കകപ്പെടേണ്ടതിനും, അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്മാ ര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്ബോ്ധനം) . (ഇബ്രാഹീം 48-52 )

അവരുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവര്‍ പറഞ്ഞു...

ആയുധങ്ങളില്‍ ഏറ്റവും മൂര്ച്ചയുള്ളതു നിന്റെ നാവു മാത്രമാണ്, അതിനെ നല്ല നിലയിലും ചീത്ത നിലയിലും ഉപയോഗിക്കാം. തെറ്റായി ഉപയോഗിച്ചാല്‍ നമുക്ക് തന്നെയാണ് നാശം.. അതിന്റെ നാശം നിന്നെ ദുനിയാവില്‍ വെച്ച് ബാധിക്കുകയില്ല, മറിച്ച് പരലോകത്തായിരിക്കും.. തന്റെ നാവു കൊണ്ട് പറഞ്ഞു കൂട്ടിയതിന്റെ വിളവെടുപ്പ് എന്നവണ്ണം നമ്മളില്‍ പെട്ട കുറെ ആളുകള്‍ നരകത്തില്‍ മൂക്ക് കുത്തി വീഴുക തന്നെ ചെയ്യും
" وَهَلْ يَكُبُّ النَّاسَ عَلَى مَنَاخِرِهِمْ فِي جَهَنَّمَ إِلَّا حَصَائِدُ أَلْسِنَتِهِمْ "

രണ്ടു ദിവസം മുമ്പേ ഞാന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന എന്റെ സഹോദരനെ കുറിച്ച് യൂസ്ലെസ്സ് (Useless) എന്ന് മറ്റൊരു സഹോദരന്‍ പറഞ്ഞപ്പോള്‍ എനിക്ക് മറുവാക്ക് പറയാന്‍ കഴിയില്ലായിരുന്നു. പതിവില്ലാത്ത വിധം എന്റെ കൂടപ്പിറപ്പിനെ പോലെ ഞാന്‍ കാണുന്ന സ്നേഹിതനോട് ഫോണില്‍ സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു..നിന്റെ സ്റ്റാറ്റസ് അപ്ടേറ്റ്‌ ഒരുപാട് വിശാലതയുള്ളതാണ് എന്ന് ഞാന്‍ അനുഭവിച്ചിട്ടുണ്ട്..
ما ان ندمت على سكوتي مرة ... ولقد ندمت على الكلام مرارا
"എന്റെ നിശബ്ദതയുടെ പേരില്‍ ഞാന്‍ ഒരിക്കലും ഖേദിച്ചിട്ടില്ല, എന്റെ സംസാരത്തിന്റെ പേരില്‍ ഞാന്‍ പല തവണ ഖേദിച്ചിട്ടുണ്ട്"

എന്റെ നാവ് ആരെയും നോവിക്കാതിരിക്കട്ടെ, ഞാന്‍ നോവിക്കപ്പെട്ടുവെങ്കിലും!

Wednesday, October 10, 2012

ഒരു കൂടിക്കാഴ്ച

സംസാര മദ്ധ്യേ തൊട്ടടുത്ത പള്ളിയില്‍ നിന്ന് ഇഖാമത് കൊടുത്തു.. 
ഞാന്‍ നമസ്കരിച്ചു വരാം എന്നിട്ട് സംസാരം തുടരാം എന്ന് പറഞ്ഞു.. 
എന്റെ ഉമ്മയെക്കാള്‍ പ്രായമുള്ള സ്ത്രീയായിരുന്നു അവര്‍..,..
തന്റെ നാട്ടിലെ വനിതകള്‍ അഭ്യസ്തവിദ്യരും കാര്യപ്രാപ്തി ഉള്ളവരും ആകണം എന്നാഗ്രഹിക്കുന്ന ഒരു സ്ത്രീ. 
ഞാന്‍ നമസ്കരിച്ചു വന്നു..എന്നെ കുറിച്ചും എന്റെ നാടിനെ കുറിച്ചും അവിടുത്തെ സ്ത്രീ വിദ്യാഭ്യാസത്തെ കുറിച്ചും അവര്‍ ചോദിച്ചു. 

എന്റെ ഉമ്മ കഴിഞ്ഞ മുപ്പതു വര്ഷമായി ഒരു അധ്യാപികയാണെന്ന് പറഞ്ഞു.. ഉമ്മയുടെ ഒഴിവനുസരിച്ച് ദുബായില്‍  കൊണ്ട് വരണം എന്നും ഒരു ദിവസം അവരുടെ അതിഥിയായി വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു..

പോരാന്‍ നേരത്ത് ഒരു കഥ പറഞ്ഞു തന്നു... ഞാന്‍ കേട്ടിട്ടില്ലാത്ത എന്നാല്‍ പലരും കേട്ട കഥ.. ഇനിയും കേള്‍ക്കാതവര്‍ക്ക്  വേണ്ടി ഒരിക്കല്‍ കൂടി...

ഒരു പ്രഭാതത്തില്‍ ഒരു മനുഷ്യന്‍ സുബഹി നമസ്കാരത്തിന് വേണ്ടി പള്ളിയിലേക്ക്  പുറപ്പെട്ടു.. വഴിയില്‍ വെച്ച് ഇരുട്ടത്ത് അയാള്‍ വീണു.. വസ്ത്രത്തില്‍ അഴുക്കു പുരണ്ടു.. തിരിച്ചു വീട്ടില്‍ പോയി വസ്ത്രം മാറി പള്ളിയിലേക്ക് നടന്നു.. വീണ്ടും അയാള്‍ വീഴുകയും വസ്ത്രത്തില്‍ അഴുക്കു പുരളുകയും ചെയ്തു.. തിരിച്ചു വീട്ടിലേക്കു തന്നെ നടന്നു ആ വസ്ത്രവും മാറി അയാള്‍ പള്ളിയിലേക്ക് നടന്നു.. വഴി മദ്ധ്യേ ഒരു മനുഷ്യനെ കണ്ടു.. അയാളുടെ അടുത്ത്  വെളിച്ചം ഉണ്ടായിരുന്നു. ആ വെളിച്ചത്തില്‍ അയാളോടോരുമിച്ചു പള്ളിയിലേക്ക് നടന്നു.. പള്ളിയുടെ വാതിലിലെത്തിയപ്പോള്‍ കൂടെയുള്ള ആള്‍ പള്ളിയില്‍ കയറിയില്ല..
നമസ്കരിക്കാന്‍ വേണ്ടി വഴിയില്‍ നിന്നും കണ്ട സുഹൃത്തിനെ നിര്‍ബന്ധിച്ചു...അതിനു വഴങ്ങാത്തപ്പോള്‍ എന്താണ് കാരണം എന്നന്യോഷിച്ചു..

അയാള്‍ പറഞ്ഞു.. ഞാന്‍ ശൈത്താന്‍ ആണ്....നീ പള്ളിയിലേക്ക് പോയപ്പോള്‍ ഞാന്‍ നിന്നെ ആദ്യം തള്ളിയിട്ടു... നീ തിരിച്ചു വീട്ടില്‍ പോകുകയും പള്ളിയില്‍ പോകാതിരിക്കുകയും ചെയ്യാന്‍ വേണ്ടി... പക്ഷെ നീ വീണ്ടും പള്ളിയിലേക്ക് പോന്നു.. അപ്പോള്‍ അല്ലാഹു നിന്റെ പാപം മുഴുവന്‍ പൊറുത്തു തന്നു..

വീണ്ടും ഞാന്‍ നിന്നെ വീഴ്ത്തി ... പള്ളിയില്‍ പോകുന്നത് തടയാന്‍.. ...,.. വീട്ടില്‍ പോയി വസ്ത്രം മാറി നീ വീണ്ടും പള്ളിയില്‍ പോന്നു.. അപ്പോള്‍ അല്ലാഹു നിന്റെ വീട്ടുകാരുടെ പാപം മുഴുവനും പൊറുത്തു തന്നു.... ഞാന്‍ പിന്നെ നിന്നെ തടഞ്ഞില്ല.... നീ പോയി തിരിച്ചു വന്നാല്‍ നിന്റെ ഗ്രാമക്കാരുടെ പാപം മുഴുവന് അല്ലാഹു പോരുത്താലോ??? അതിലേറെ നല്ലത് നിന്നെ നിന്റെ വഴിക്ക് നല്ല നിലയില്‍ എത്തിക്കുന്നത് തന്നെയാണ് എന്ന് മനസ്സിലാക്കി നിന്നെ കൊണ്ട് വന്നാക്കാന്‍ കൂടെ പോന്നതാണ്.."

കഥ മുഴുമിച്ചു..

അടുത്ത ആഴ്ച വീണ്ടും കാണാമെന്നവര്‍ പറഞ്ഞു...
വീണ്ടും കാണുമ്പോള്‍ മറ്റൊരു കഥ പറയുമോ എന്ന് ഞാന്‍ ചോദിച്ചു...
അവര്‍ ചിരിച്ചു..

ഒരു സമൂഹത്തെ നന്മയിലേക്ക് തിരിച്ചു വിടാന്‍ പ്രാപ്തിയുള്ള ഏറ്റവും യോഗ്യന്മാര്‍ ആ സമൂഹത്തിലെ അധ്യാപകരാണ് എന്നവര്‍ പറഞ്ഞിരുന്നു.. മുപ്പതു കൊല്ലം അധ്യാപനം നടത്തുന്ന ഒരുമ്മയുടെ മകനോട് തോന്നിയ സ്നേഹം അവര്‍ എന്നോട് പങ്കു വെച്ചതായിരിക്കണം.. !!

Sunday, April 01, 2012

എന്റെ സ്വകാര്യ ദുഖ:വും അവരുടെ സ്വപ്നങ്ങളും

അതെ പ്രവാസത്തിനു നാല് വയസ്സ് പിന്നിട്ടു. ഓഫീസിലെ തിരിയുന്ന കസേരയില്‍ ഇരുന്നു തിരിഞ്ഞു നോക്കി. കുറച്ചു കാലമായി പിതാവില്‍ നിന്ന് കേള്‍ക്കുന്ന പതിവുപദേശങ്ങളിലൊന്ന്‍ നാട്ടിലൊരു ജോലിക്ക് വേണ്ടിയുള്ള ശ്രമം നടത്തണം എന്നതാണ്. ജീവിതത്തിന്റെ പ്രാരബ്ധങ്ങളില്‍ നിന്ന് കരകയറാന്‍ വേണ്ടി വിമാനം കയറിയവനായിരുന്നില്ല ഞാന്‍. ഒരു നട്ടുച്ചക്ക് എന്നെ തേടിയെത്തിയ ഒരു ഫോണ്‍ കാള്‍ സമ്മാനിച്ചതായിരുന്നു എന്റെ പ്രവാസം. അതിന്റെ ഒന്നാം തിയ്യതി മുതല്‍ ഇന്ന് വരെ പ്രവാസം എനിക്ക് ജോലിക്കൊരു ജോലി എന്നതിലപ്പുറം മറ്റൊന്നുമല്ല. നാട്ടിലെ ജോലിയേക്കാള്‍ എനിക്കിഷ്ടം ഗള്‍ഫിലെ ജോലിയുമാണ്. വ്യത്യസ്ത ദേശക്കാര്‍, വിവധ ഭാഷകള്‍, ജോലിയുടെ സമയം, കൃത്യത, അടിസ്ഥാന സൗകര്യങ്ങള്‍ അങ്ങനെ അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ നാട്ടു ജോലിയേക്കാള്‍ ഗള്‍ഫ്‌ ജോലി എന്റെ മുന്നില്‍ മികച്ചു നില്‍ക്കുന്നു. അത് കൊണ്ട് തന്നെ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂട്ടി വെച്ച പുസ്തകങ്ങള്‍ പിന്നീട് വളരെ അപൂര്‍വ്വമായേ തുറന്നുള്ളൂ.

ഒരു സുപ്രഭാതത്തില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതിനിടെ ഉപ്പയുടെ ഫോണ്‍ വിളി വന്നു. തപ്പിത്തടഞ്ഞ് മൊബൈല്‍ എടുത്തു സംസാരിച്ചപ്പോള്‍ സംഗതി ഭയങ്കര സീരിയസ് ആണ്. അയല്‍ പ്രദേശത്തുള്ള മുഴുവന്‍ കോളേജുകളിലും കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അടിസ്ഥാന യോഗ്യതയുള്ളവരെ മഷിയിട്ടു തിരഞ്ഞിട്ടും കിട്ടാനില്ലാത്ത സ്ഥിഗതിയായിരുന്നു കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപക തസ്തികയ്ക്ക്. യൂനിവേര്സിറ്റിക്കു കീഴിലുള്ള ഏതാനും ചില പെര്‍മനെന്റ് അദ്ധ്യാപകരും അടിസ്ഥാന യോഗ്യത ഇല്ലാത്തവരാണ്. കാലങ്ങളായി യു. ജി. സിയില്‍ അടയിരുന്ന് ഒഴിവു കഴിവ് വാങ്ങി ചക്കയിട്ടു മുന്നോട്ടു പോകുന്നതിനിടെ കിട്ടിയ മുയലായിരുന്നു അവര്‍ക്കും ഈ പുതിയ ഉത്തരവ്. ഏതായാലും മകന് നാട്ടിലൊരു ജോലി എന്ന പിതാവിന്റെ ഉത്കടമായ അഭിലാഷം മുഴുവന്‍ സ്ഥലത്തും അപേക്ഷ കൊടുക്കാന്‍ അദ്ദേഹം തന്നെ മുന്നിട്ടിറങ്ങുന്ന അവസ്ഥയിലെത്തി..

പിന്നെയും രണ്ടു മാസം കഴിഞ്ഞു. പതിവ് പോലെ വീണ്ടും പ്രഭാത ഉറക്കത്തിന്റെ മൂര്ധന്യതയില്‍ ഉപ്പയുടെ വിളി വന്നു. ഒരു കോളേജില്‍ നിന്ന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നിരിക്കുന്നു. ഇന്നേക്ക് അഞ്ചാം നാള്‍ ഇന്റര്‍വ്യൂ. എത്രയും പെട്ടെന്ന് നാട്ടില്‍ വരണം. സകലമാന വിമാന കമ്പനികളും കഴുത്ത് മുറുക്കുന്ന വിലയുമായി കാത്തു നില്‍കുന്ന സമയത്ത് ഖത്തര്‍ എയര്‍ വെയ്സിന്റെ പൊള്ളുന്ന ടിക്കെറ്റെടുത്ത് പറയപ്പെട്ട ദിവസത്തിന്റെ മൂന്നു ദിവസം മുമ്പേ വീട്ടില്‍. എന്നെ കണ്ടതും കെട്ട്യോളുടെ മുഖത്തു അസാധാരണമാം വിധം പ്രകാശം. ഉപ്പയുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും വന്നു തുടങ്ങി. ഇന്റര്‍വ്യൂ പെര്‍ഫോമന്‍സ് കെങ്കേമമാക്കണം എന്നാല്‍ സംഗതി ഉറപ്പ്‌ എന്ന മട്ടിലായിരുന്നു. അദ്ദേഹം. ആ പണി എനിക്ക് വിട്ടോളൂ, വല അടിയൊഴുക്കും നടത്തണമെങ്കില്‍ നിങ്ങള്‍ നടത്തൂ എന്ന മട്ടില്‍ ഞാനും.

പറയപ്പെട്ട ദിവസം വന്നെത്തി. ഇന്റര്‍വ്യൂ. ഉപ്പയും ഒപ്പം വരണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചു. പ്രവാസം ജീവിത ചര്യയിലെക്ക് സമ്മാനിച്ച വേഷ വിതാനത്തില്‍ പുതിയാപ്പിള പോയപ്പോള്‍ ഡ്രസ്സ്‌ ചെയ്തതിലും ഭംഗിയായി ഞാന്‍ ഇറങ്ങി. സകലമാന മുന്നൊരുക്കങ്ങളും നടത്തി, ഉമ്മ, ഭാര്യ, സഹോദരന്‍, സഹോദരി, ഏട്ടത്തിയമ്മ, കൊച്ചു മകന്‍, എല്ലാവരുടെയും അനുഗ്രഹാശിര്‍വാദങ്ങളോടെ ഞാന്‍ പടിയിറങ്ങി. മുപ്പതിയൊമ്പത് പേര്‍ ഹാജര്‍. പകുതിയിലധികവും സഹോദരിമാര്‍, അതില്‍ പകുതിപേരും ഗര്‍ഭിണികള്‍. ഭര്‍ത്താക്കന്മാരും, പിതാക്കളും എസ്കോര്‍ട്ട്. മുന്‍പേ പരിചയമുള്ള പല മുഖങ്ങളും അവിടെ ഹാജര്‍. പന്ത്രണ്ടാം ക്ലാസ്സില്‍ ചെമ്പരത്തിപ്പൂവിന്റെ നെടുകെയുള്ള ഛെദം ശരിയാവാതത്തിനു തര്‍ക്കുത്തരം പറഞ്ഞപ്പോള്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയ ശ്യാം സാര്‍ വരെ ഭാര്യയേയും കൊണ്ട് അവിടെ ഹാജരുണ്ട്. നാട്ടുകാരനും അയല്‍വാസിയുമായ പ്രിയ സ്നേഹിതന്‍, ഉമ്മയുടെ ഉറ്റ സുഹൃത്തിന്റെ മകന്‍, എത്രയോ കാലമായി എനിക്ക് പരിചയമുണ്ടായിരുന്ന ആ വലിയ മനുഷ്യന്‍..അയല്‍ നാട്ടുകാര്‍...അങ്ങനെ പലരും..

ദാഹത്തിന് ഒരു തുള്ളി ജലം പോലും കിട്ടാത്ത ഒരു സ്ഥലം,
പറയാത്ത കല്യാണത്തിന് ചെന്നപോലെയുള്ള സീകരണം,
ഒരു കുഞ്ഞാപ്പു വന്നിരിക്കുന്നു എന്ന മട്ടിലുള്ള ഏറനാടന്‍ നോട്ടം..
ഇതൊക്കെയായിരുന്നു ആതിഥ്യ മര്യാദയുടെ ആദ്യ ഘട്ടങ്ങള്‍.

ഇന്റര്‍വ്യൂവിന്റെ ആദ്യ പടി എന്ന നിലക്ക് ഉമ്മയുടെ പ്രായമുള്ള ഒരിത്താത്ത സര്‍ട്ടിഫിക്കറ്റ് വേരിഫികേഷന്‍ തുടങ്ങി. ദാഹം അസഹനീയമായപ്പോള്‍ ഇത്താത്തയുടെ അസിസ്റ്റന്റ് ആയ ഏറനാടന്‍ മാപ്പിളയോട് ഞാന്‍ ചോദിച്ചു..

“കാക്ക..ദാഹിച്ചിട്ടു ബെജ്ജ, കുടിചാം ബെള്ളം കിട്ടുമോ?”
കേട്ട പാതി കേള്കാത്ത പാതി കാക്ക മറുപടി പറഞ്ഞു..
”തായത്ത് പോയോക്ക്‌, അവുടെ ഇന്ടെങ്കി ണ്ടാകും”

അടിപൊളി..
എന്റെ ചോദ്യം കേട്ടപാടെ ഇത്താത്ത ബാഗ് തുറന്നു ഒരു കുപ്പി വെള്ളം എടുത്തു തന്നു.

ചോദ്യങ്ങളുടെ ഉത്സവ പറമ്പ് തന്നെയായിരുന്നു പിന്നെ. താത്തയുടെ വക..

പേര്? നിയാസ്‌
സ്ഥലം? മോങ്ങം
പഠിച്ചത്? ഫറൂഖില്‍
എത്ര കൊല്ലമായി കഴിഞ്ഞിട്ട്? അഞ്ചു കഴിഞ്ഞു
ഇപ്പോള്‍? ദുബായില്‍
കല്യാണം? കഴിഞ്ഞിട്ട് ഒരു കൊല്ലമായി
മക്കള്‍? ആയിട്ടില്ല, പ്രതീക്ഷിക്കുന്നു.
ഇന്റര്‍വ്യൂ വിനു വേണ്ടി മാത്രം വന്നതാണോ? അതെ.
എന്ന് പോകും? മറ്റന്നാള്‍
“എന്റെ മകന്‍ അബൂദാബിയില്‍ ഉണ്ട്, നിങ്ങള്‍ ഇരിക്കൂട്ടോ ഞാന്‍ വിളിക്കാം.”

അതിനിടെ അസിസ്റ്റന്റ്‌ കാക്ക കയറി കമന്റി..

“ഹി അടുത്തത് ഒരു താടിക്കരനാണ്, മൂക്ക് പൊട്ടിയ ചെരുപ്പും, പോക്കണം കെട്ടിയ ഇന്സയിടും, ചുളിഞ്ഞ കുപ്പായവും”

ആ താടിക്കാരന്റെ ചാന്‍സും കഴിഞ്ഞു. എന്നെ വിളിച്ചു. ഞാന്‍ ചെന്നു. അപ്പോഴേക്കും താടിക്കാരനെ കുറിച്ചുള്ള അഭിപ്രായം മലക്കം മറിഞ്ഞിരുന്നു.

അയാള്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി. എച്ച്. ഡി നേടിയ മനുഷ്യന്‍. ആ പോസ്റ്റിനു വേണ്ട മുഴുവന്‍ യോഗ്യതയും ഉള്ള ഒരേ ഒരു മനുഷ്യന്‍. വിഷയത്തില്‍ തികഞ്ഞ അറിവ്, പക്വത..അങ്ങനെ അങ്ങനെ അനേകായിരം യോഗ്യതകള്‍..

എനിക്കയാളെ മുമ്പേ അറിയാമായിരുന്നു. ആരും അധികം ശ്രദ്ധിക്കാത്ത, ആരെയും നോവിക്കാത്ത, ഭൂമിക്ക്‌ മുകളില്‍ വിനയത്തോടെ നടക്കുന്ന, കിട്ടിയതില്‍ തൃപ്തനായി ഒന്നിനും പരാതി ഇല്ലാതെ നടക്കുന്ന അപൂര്‍വ്വം ചില ആളുകളില്‍ ഒരാള്‍..ഞാന്‍ അറിഞ്ഞിടത്തോളം അയാള്‍ ഒരു വലിയ മനുഷ്യനാണ്.
ഇത്താത്ത ബാക്കി ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരുന്നു. മുക്കാല്‍ ഭാഗവും എന്നെ കുറിച്ചുള്ള കുശലാന്വേഷണങ്ങള്‍ ആയിരുന്നു.
ജോലിയുടെ സ്വഭാവം, ശമ്പളം, ലീവ്, ആനുകൂല്യങ്ങള്‍, ഉമ്മ, ഉപ്പ, സഹോദരങ്ങള്‍, അങ്ങനെ വ്യക്തിപരമായ കുറെ കാര്യങ്ങള്‍.
അതും കഴിഞ്ഞു ഇന്റര്‍വ്യൂ കാത്തിരിപ്പ്‌ തുടര്‍ന്നു.

സമയം ഉച്ച തിരിഞ്ഞു രണ്ടു മണിയായി.

ഒടുവില്‍ കാത്തിരുന്ന ആ വിളി വന്നു. ഞാന്‍ അകത്തേക്ക് കടന്നു.
നാല് ആണുങ്ങള്‍,
എല്ലാവര്ക്കും കൂടി സകലമായ വിനയത്തോടെയും ഒരു ഗുഡാഫ്റ്റര്‍ നൂണ്‍ നേര്‍ന്നു.
പകരം കോളേജു പ്രിന്സിപാളുടെ ആവിയില്‍ കലര്‍ന്ന ഇരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു ആംഗ്യവും..

നിയാസ്‌??? അതെ!!
പറയൂ നിയാസ് നിങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്.

ഞാന്‍ കഥ തുടങ്ങി,

എണ്‍പതുകളുടെ മധ്യത്തില്‍ മോങ്ങത്തെ ഇരുട്ട് മുറിയില്‍ തുടങ്ങിയ യാത്ര ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്കിപ്പുറം ദുബായ്‌ വരെ എത്തിയ കഥ ആറ്റികുറുക്കി വിവരിച്ചു.

വിദ്യാഭ്യാസ മേഖലയിലെ ജോലി എന്ത് കൊണ്ട് ഇഷ്ടപ്പെടുന്നു എന്നതായിരുന്നു അടുത്ത ചോദ്യം..??

അരി വാങ്ങാന്‍ ഒരു ജോലി എന്നതിലപ്പുറം ഈ വിദ്യാഭ്യാസ ഭൂമികക്ക് ഒരുപാട് മഹത്വങ്ങളുണ്ട്. നേടിയെടുക്കാവുന്ന ജോലികളില്‍ അതി കുലീനമായ ജോലിയാണ് അധ്യാപനം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍..
മുന്‍ കേരള മുഖ്യ മന്ത്രി സി. എച്ച് . മുഹമ്മദ്‌ കോയ മലപ്പുറത്തെ കുറെ മാപ്പിളമാരെ അറബി അദ്ധ്യാപകരാക്കി മാറ്റിയ ഒരു കാലത്തിന്റെ ചരിത്രം വായിച്ചിടത്ത് ആ പരിഷ്കരണത്തിലൂടെ അദ്ദേഹം ലക്‌ഷ്യം വെച്ചത് അവരുടെ മക്കളും മക്കളുടെ മക്കളും വിദ്യാഭ്യാസത്തിലൂടെ സംസ്കാര സമ്പന്നരായി മാറുമെന്നായിരുന്നു. ആ ഉള്‍ക്കാഴ്ച നീതികരിക്കുന്നതാണ് ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണില്‍ നിന്ന് എനിക്ക് അനുഭവിക്കാനായത്.

പ്രിന്സിപ്പാളില്‍ നിന്ന് മാറി വിഷയത്തില്‍ അവഗാഹം നേടിയ ഇന്റര്‍വ്യൂവര്‍ ചോദ്യങ്ങള്‍ തുടങ്ങി.

സാങ്കേതിക വിദ്യയുടെ ഉപയോഗം നിത്യ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നായിരുന്നു ചോദ്യം..?!!

ഫ്ലാഷ് ബാക്കുകള്‍ക്ക് പ്രസക്തിയില്ലല്ലോ..

മനസ്സിലെക്കോടി വന്നത് തൊണ്ണൂറ്റി മൂന്നില്‍ പ്രവാസിയായി മാറിയ ഉപ്പയുടെ അകല്‍ച്ച സൃഷ്ടിച്ച വിരഹ വേദനയോടെ ഉപ്പയുടെ ആഴ്ചയിലൊരിക്കലുള്ള അളന്നു മുറിച്ച അഞ്ചു മിനുട്ട് നേരത്തെ ഫോണ്‍ വിളിക്ക് കാത്തിരിക്കുന്ന ഉമ്മയുടെ മുഖവും പതിനഞ്ചു വര്‍ഷങ്ങള്കിപ്പു രണ്ടായിരത്തി എട്ടില്‍ പ്രവാസം തുടങ്ങിയ ഉമ്മയുടെ ചെറിയ ആണ്‍ തരിയായ ഞാന്‍ ദിവസവും വൈകുന്നേരം വീഡിയോ കോണ്‍ഫറന്‍സ് വഴി ചാറ്റ് ചെയ്യുമ്പോള്‍ പുഞ്ചിരിക്കുന്ന മുഖവുമായി മറു തലയില്‍ സംസാരിക്കുന്ന ഉമ്മയുടെ മുഖവുമാണ്.

വീഡിയോ കോണ്‍ഫെറന്‍സ്..??

അതെ സര്‍...

അതെന്താണ് ?? ഞങ്ങള്‍ക്കതറിയില്ല!!! കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്..ഞങ്ങള്‍ നാലുപേരും നിന്റെ മുന്‍പില്‍ ഇരിക്കുന്ന വിദ്ധ്യാര്‍ഥികള്‍..ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരണം.. ??!!

ചോക്കുമായി ബോര്‍ഡിലെഴുതി-വരച്ചു-അഞ്ചു മിനുട്ടുകല്കുള്ളില്‍ സംഗതി തീര്‍ന്നു.

എന്തായാലും ഒരു പുതിയ സംഗതി പ്രായത്തിനു മുതിര്‍ന്ന ‘വിവരമില്ലാത്ത നാലാളുകള്‍ക്ക്’ പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞല്ലോ..!!!

ഗവണ്‍മെന്റ് നോമിനിയുടെ ഊഴമായിരുന്നു അടുത്തത്..!!
ഒരു നോട്ടം..പിന്നെ ഒരു ചോദ്യം..

വിദേശത്താണല്ലേ?? അതെ സര്‍.

ഏറ്റവും അവസാനത്തേത് മാനെജുമെന്റു പ്രതിനിധി ആയിരുന്നു.
കോറം തികക്കാന്‍ ഒരാള്‍ എന്നതിലപ്പുറം മറ്റെന്തെങ്കിലും അയാള്‍ക്ക്‌ അവിടെ നിര്‍വഹിക്കാനില്ല എന്ന മട്ടില്‍ ഇരിക്കുന്ന ആ മനുഷ്യന്‍ എന്റെ മുഖത്തേക്ക് നോക്കി ചിരിക്കും എന്ന് ധരിച്ച എനിക്ക് തെറ്റി. ഞാന്‍ ഇവിടത്ത്കാരനേ അല്ല എന്ന മട്ടില്‍ തറയിലേക്ക് നോക്കി ഇരിക്കുകകയായിരുന്നു. അവരോടു നന്ദി പറഞ്ഞു ഞാന്‍ പടിയിറങ്ങി..

ശ്വാസം അടക്കി പിടിച്ച പിതാവ് പതിയെ ചോദിച്ചു..

ന്തായി??

ശുഭം..മംഗളം..
മിക്കവാറും ഇനി ഈ വഴിക്ക് വരേണ്ടി വരില്ല..!! നമുക്ക് പോകാം എന്ന് ഞാന്‍ മൊഴിഞ്ഞു..

ഉപ്പയോടുള്ള എന്റെ ആ മറുപടി ശരിയായിരുന്നു..ആ വഴിക്ക് വരികയേ വേണ്ട എന്ന നിലപാടാണ് കോളേജ്‌ അധികാരികള്‍ കൈ കൊണ്ടതു..

പിറ്റേ ദിവസം തന്നെ ദുബായിലേക്ക് പറന്നു..
നാട്ടിലെത്തിയപ്പോള്‍ അനുഭവിച്ചതും ഇന്റര്‍വ്യൂവിനു ശേഷം തിരിച്ചു ദുബൈയിലെത്തിയപ്പോള്‍ പിന്നീട് കേട്ടതും എനിക്കുള്‍കൊള്ളാന്‍ കഴിയാത്തതായിരുന്നു.

ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനം എന്ന ഉദാത്തമായ ഒരു ലക്ഷ്യത്തെ വ്യഭിചരിക്കാന്‍ മനുഷ്യ കോലം കെട്ടിയ കുറെ സമുദായ സ്നേഹികളായ കപടന്മാരും തമ്മില്‍ ഭേതം തൊമ്മന്‍ എന്ന മട്ടില്‍ അവരുടെ കൂടെ കൂടിയ കുറെ മാന്യന്മാരും ചേര്‍ന്ന് നടത്തുന്ന കുതിര കച്ചവടമായിരുന്നു ആ ഇന്റര്‍വ്യൂ.

ഞാന്‍ ഓര്‍ത്തു പോയത്‌ എന്നെ ഇന്നത്തെ ഞാന്‍ ആക്കിയതില്‍ വലിയൊരു പങ്കു വഹിച്ച, എന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ മുക്കാല്‍ ഭാഗവും ഞാന്‍ ചിലവഴിച്ച എന്റ പ്രിയപ്പെട്ട ഫറൂഖ്‌ കോളേജിന്റെ സ്ഥാപകന്‍ അബുസ്സബാഹ് മൗലവിയെയായിരുന്നു.

പണ്ട്, ഞാന്‍ ഞാന്‍ ഭൂജാതനാവുന്നതിനും മുമ്പേ നടന്ന ഒരു കഥ..അല്പം ദിവസങ്ങളായി ഫറൂഖ്‌ കോളേജിന്‍റെ സ്ഥാപിത നിലപാടുകള്‍ക്കും കീര്‍ത്തിക്കും നിരക്കാത്ത ഒരു മാനേജുമെന്‍റ് തീരുമാനത്തിനെതിരെയുള്ള സമരം കാരണം പഠിപ്പു മുടങ്ങിയ സമയത്ത് സമര നേതാക്കന്മാരെ രോഗ ശയ്യയില്‍ കിടന്നിരുന്ന അബുസ്സബാഹ് മൌലവി വിളിച്ചു വരുത്തിയത്രേ!

പിതൃതുല്യം അവര്‍ സ്നേഹിച്ചിരുന്ന അബുസ്സബാഹ് മൌലവി വിളിപ്പിച്ചതിനെ കുറിച്ചുള്ള ആശങ്ക ബാക്കി നില്കെ അദ്ദേഹത്തിന്റെ മുന്നിലെത്തിയ സമര നേതാക്കന്മാരോട് അബുസ്സബാഹ് മൌലവി ഒരു കഥ പറഞ്ഞുവത്രേ..
ആ കഥ ഇങ്ങനെ ആയിരുന്നു..

“ഞങ്ങള്‍ കുറച്ചാളുകള്‍ വിജനമായ ഒരു കുന്നിന്‍ പ്രദേശത്ത് ഒരുമിച്ചു കൂടാറുണ്ടായിരുന്നു. ഞങ്ങള്‍ നമസ്കരിക്കുന്നവരുമായിരുന്നു. വുദു എടുക്കാന്‍ വെള്ളം കിട്ടാത്ത സ്ഥലമായതിനാല്‍ വെള്ളം കെട്ടി നിര്‍ത്തുന്ന ചെറിയ സംഭരണി ഉണ്ടാക്കുകയും അതില്‍ രാവിലെ വീട്ടില്‍ നിന്ന് വരുമ്പോള്‍ ഓരോരുത്തരും ഓരോ കുടം വെള്ളം കൊണ്ട് വന്നു നിറക്കുകയും ചെയ്യണം എന്നും ഞങ്ങള്‍ തീരുമാനിച്ചു. അത് കൊണ്ടുവന്നു കെട്ടിയുണ്ടാക്കിയ സംഭരണിയില്‍ ഒഴിച്ച് അതില്‍ നിന്നും വുദു എടുത്ത് നമസ്കരിക്കും. വുദു എടുക്കുന്നതിനനുസരിച്ചു വെള്ളം കുറയുമായിരുന്നു. രാവിലെ വെള്ളം ചുമന്നു കൊണ്ട് വരാന്‍ മടിയുള്ള ചില ആളുകള്‍ കുറയുന്ന വെള്ളം കൂട്ടാന്‍ ഒരുപായം കണ്ടു പിടിച്ചു. ആ മടിയന്മാരെല്ലാവരും അതിലേക്കു മൂത്ര മൊഴിക്കുക..വെള്ളം കൂടുമല്ലോ.!! യഥാര്‍തത്തില്‍ അത് എപ്രകാരം ആ വെള്ളത്തെ ആശുദ്ധമാക്കുമോ അത് പോലെ ആണ് മാനേജുമെന്റിന്റെ പുതിയ തീരുമാനം ഫറൂഖ്‌ കോളേജിന്റെ സ്ഥാപക ലക്ഷ്യത്തെ ആശുദ്ധമാക്കുന്നത്.”

അതിനാല്‍ അവരുടെ സമരം നിര്‍ത്തരുത് എന്നു പറയാന്‍ ആയിരുന്നുവത്രേ ആ മനുഷ്യന്‍ അവരെ വിളിപ്പിച്ചത്.

പകല്‍ പോലെ സത്യമാണ് ആ വീക്ഷണം..

ഞാന്‍ ആലോചിച്ചു പോയി..

മാപ്പിള സമുദായത്തിന്റെ പരിശുദ്ധതക്ക് നേരെ തിരിഞ്ഞു നിന്ന് മൂത്ര മൊഴിച്ചു കൊണ്ടിരിക്കുന്ന സമുദായ സ്നേഹികള്‍ക്ക് നിഷ്കാമികളായ മുന്‍ഗാമികളുടെ ഉദ്ദേശ്യശുദ്ധിയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം സമ്പത്തിനോടുള്ള ഭ്രമം അവരെ കുരുടന്മാരാക്കിയിരിക്കുന്നു എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാതെ പോകുകയും മറ്റുള്ളവര്‍ അതറിയുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോകുകയും ചെയ്ത ഒരു ദുരവസ്ഥ.

ന്യൂനപക്ഷത്തിന്റെ പേര് പറഞ്ഞു സമുദായ സ്നേഹം പുലമ്പുന്ന മുസ്ലിം ലീഗും ചോദ്യം ചെയ്യാത്ത പരമാധികാരം സമുദായ സ്നേഹികള്‍ വക വെച്ചുകൊടുത്ത പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ തങ്ങന്മാരും രണ്ടാലോചിക്കുന്നത് നന്ന്.

സമുദായ സ്നേഹികളായിരുന്ന അവരുടെ മുന്‍ഗാമികള്‍ ഇവരെപ്പോലെ കുരുടന്മാരല്ലായിരുന്നു എന്ന ഒന്നാമത്തേതും കാലങ്ങള്‍ക്കു ശേഷം ആറടി മണ്ണോടു ചേരുമ്പോള്‍ ആരംഭിക്കുന്ന പരലോക ജീവിതത്തില്‍ കണക്ക് ബോധിപ്പിക്കേണ്ടതാണ് മുസല്‍മാന്റെ ജീവിതമെന്ന രണ്ടാമത്തേതുമായ ആത്യന്തിക തിരിച്ചറിവുകള്‍.

കുതിര കച്ചവടത്തെക്കാള്‍ നീചവും നാറിയതുമാണ് ഈ കാട്ടിക്കൂട്ടലുകള്‍.

“നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്”

വാല്‍കഷണങ്ങള്‍..

ഒന്ന്:- മേല്‍ പറഞ്ഞ സംഗതി എന്റെ പ്രിയപ്പെട്ട ഫറൂഖ്‌ കോളേജിനെ കുറിച്ചല്ല, എങ്കിലും ഇതിനേക്കാള്‍ ദുരവസ്ഥയാണ് ഫറൂഖ്‌ കോളേജില്‍ നടക്കുന്നത് എന്നത് പരസ്യമായ ഒരു രഹസ്യമാണ് എന്ന് പറയാതിരിക്കുകയും വയ്യ.

രണ്ട്:- “അറിഞ്ഞതിലും അനുഭവിച്ചതിലും പാതി പറയാതെ പോയി,
പറഞ്ഞതില്‍ പാതി പതിരായും, പതിയാതെയും പോയി,
പകുതി ഹൃത്തിനാല്‍ വേരുത്തിടുമ്പോള്‍ നിങ്ങള്‍,
പകുതി ഹൃത്തിനാല്‍ പൊറുത്തു കൊള്‍ക,